Sunday, February 24, 2008

മുല്ലപ്പെരിയാറിലേയ്ക്കൊരു യാത്ര - 17

( മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 115 അടിയിലേയ്ക്ക് താഴ്ന്നപ്പോള്‍)
ഇങ്ങനെ ഒരു യാത്ര തുടങ്ങിയതിന്റെ ഉദ്ദേശ്യം തന്നെ ഈ കാഴ്ച്ചകളൊന്നു ലോകരെ കാണിക്കുകയെന്നുള്ളതാണ്, ഈ ഡാമിനൊരു കുഴപ്പവുമില്ല എന്നു പറയുന്നവര്‍ ഈ പൊട്ടലുകളെക്കുറിച്ച് എന്തു പറയുന്നു ?,


ഡാമിലെ ജലനിരപ്പ് 115 അടിയില്‍ താഴ്ന്നാല്‍ മാത്രം ദൃശ്യമാകുന്ന ഈ പൊട്ടലുകള്‍ പകര്‍ത്താന്‍ അവര്‍ അനുവദിക്കില്ല എന്നുള്ളതാണ് വാസ്തവം, ഒരിക്കല്‍ ഇതു പകര്‍ത്താന്‍ കേരള സര്‍ക്കാര്‍ നേവിയെ വിളിച്ചു, ക്യാമറയും കുന്തവും കൊടച്ചക്രവുമായി നേവിയെന്ന കേന്ദ്ര സേനാ വിഭാഗത്തിലെ വിദഗ്ധര്‍, തേക്കടി ബോട്ട് ലാന്റിംഗില്‍ നിന്നു യാത്രതിരിച്ചു അണക്കെട്ടിലെ റിസര്‍വോയറില്‍ ഇറങ്ങും മുമ്പ്, ‘Call from the Top’, കേന്ദ്രത്തില്‍ നിന്നു വിളി, തിരിച്ചു പോന്നോളാന്‍, അതു താന്‍ ടാ തമിഴന്‍ !, ഒരു തടവു നിനച്ചാല്‍ നൂറു തടവു നിനച്ചമാതിരി. ഈ പൊട്ടിപ്പൊളിഞ്ഞ ഭിത്തിയാണ്, 5 ജില്ലകളിലെ ജനങ്ങളെ സംരക്ഷിക്കുന്നത്!,

( അണ്‍ക്കെട്ടിലെ വിള്ളലുകളിലൂടെ ജലം ഡാമിന്റെ ഭിത്തിക്കുള്ളിലേയ്ക്കു കയറുന്നു)



( കാലപ്പഴക്കത്താല്‍ അണക്കെട്ടിന്റെ ജലസമ്പര്‍ക്കമുള്ള ഭാഗത്തെ പ്ലാസ്റ്റര്‍ അടര്‍ന്ന് കല്‍ക്കെട്ടുകള്‍ ദൃശ്യമായ നിലയില്‍)



അണക്കെട്ടിന്റെ കല്‍കെട്ടുകള്‍ക്കിടയില്‍ കണ്ടൊരു വിടവ്






( അണക്കെട്ടിന്റെ പ്ലാസ്റ്ററുകള്‍ അടര്‍ന്ന നിലയില്‍)

മുല്ലപ്പെരിയാര്‍ അണക്കെട്ടു തകര്‍ന്നാലും ഇടുക്കി തകരില്ലെന്നും എല്ലാം അവിടെ ചെന്ന് അടിഞ്ഞു നിന്നോളും എന്നാണ് തമിഴരുടെ വാദം, നല്ല വാദം തന്നെ !, എന്നു വെച്ചാല്‍ ഇവയ്ക്കിടയില്‍ താമസിക്കുന്ന പതിനായിരക്കണക്കിനു മനുഷ്യര്‍ ചത്തു പൊന്തിക്കോട്ടേന്ന് !!,

( വണ്ടിപ്പെരിയാര്‍ ടൌണിന്റെ തുടക്കം)

വള്ളക്കടവിലേയും വണ്ടിപ്പെരിയാറിലേയും പീരുമേട്ടിലേയും തുടങ്ങി ഇടുക്കി വരേയുമുള്ള സര്‍വ്വരുടേയും സര്‍വ്വതും നശിച്ചോട്ടേന്ന് !!! ബെസ്റ്റ് കണ്ണാ ബെസ്റ്റ് !!

(ഇടുക്കി അണക്കെട്ടു നിറഞ്ഞു കവിഞ്ഞപ്പോള്‍)

ഇത്തവണ മുല്ലപ്പെരിയാറിലെ കോണ്ട്രിബ്യൂഷന്‍ ഇല്ലാതെ തന്നെ ഇടുക്കി അണക്കെട്ടു നിറഞ്ഞു തുറന്നു വിടേണ്ട അവസ്ഥയിലെത്തിയതായിരുന്നു, അപ്പോള്‍ അവിടുത്തെ മുഴുവന്‍ ജലവും എത്തിയാലത്തെ അവസ്ഥ എന്താകും ?, അണക്കെട്ട് പൊട്ടിവരുന്ന മഹാ പ്രവാഹത്തില്‍ ജലം മാത്രമല്ല ഉണ്ടാകുക, പെരിയാര്‍ റിസര്‍വു വനത്തിലെ കൂറ്റന്‍ മരങ്ങളും, പട്ടണങ്ങളിലെ കെട്ടിടങ്ങളടക്കമുള്ള മനുഷ്യനിര്‍മ്മിതകളെല്ലാം ഉണ്ടാകും, ഇതിനെയെല്ലാം പ്രതിരോധിക്കാനുള്ള കരുത്ത് ഇടുക്കി അണക്കെട്ടിലെ കനേഡിയന്‍ ടെക്നോളജിക്കുണ്ടാവുമോ ? ഇടുക്കി അണക്കെട്ടു തകര്‍ന്നാല്‍ എറണാംകുളം ഹൈക്കോര്‍ട്ടിന്റെ അഞ്ചാം നിലവരെ വെള്ളം ഉയരുമെന്നാണ് കണക്ക് !.


(എറണാംകുളത്തെ ഹൈക്കോര്‍ട്ട് കെട്ടിടം)

മാധ്യമങ്ങള്‍ ജനങ്ങളെ പേടിപ്പിക്കുന്നുവെന്നാണ് ആരോപണം, ഇതെല്ലാം അറിഞ്ഞാല്‍ മിണ്ടാതിരിക്കുന്നതെങ്ങിനെ, ഇനിയും ചില കാഴ്ച്ചകള്‍ കൂടിയുണ്ട്,
....................അപ്പോഴെങ്ങനാ മടുത്തോ.....?

Thursday, December 27, 2007

മുല്ലപ്പെരിയാറിലേയ്ക്കൊരു യാത്ര - 16

സുഹൃത്തുക്കളെ, ഇനിയല്‍പ്പം ശബ്ദമുണ്ടാക്കാതെ നടക്കണെ, കാട്ടാനയേയും കാട്ടുപോത്തിനേയും മാത്രമല്ല ഇനി നമുക്ക് ഡാമിലെ തമിഴ്നാടു സുഹൃത്തുക്കളേയും സൂക്ഷിക്കണം, അവരറിയാതെ നമുക്കു ചില എക്സ്ക്ലൂസ്സീവ് ദൃശ്യങ്ങള്‍ കാണാം, റെഡ്യല്ലേ !


ഡാമിനു പിന്‍ വശമാണിത്, ഒരു ചെറിയ വാതില്‍ കണ്ടില്ലേ, ഡാമിന്റെ ഉള്‍വശത്തേയ്ക്കുള്ള വഴിയാണത്, ഗ്യാലറിയിലേയ്ക്ക്..




ഗ്യാലറിയിലേയ്ക്കുള്ള ഗെയിറ്റ്, മലയാളീസിന്റെ മുന്നില്‍ ഇതെപ്പോഴും അടഞ്ഞുതന്നെയിരിക്കും, അവരുടെ നിലപാടിന്റെ പ്രതീകമായി.. ഡോണ്ട് വറി, നമുക്കു കള്ളത്താക്കോലിടാം, അല്ല പിന്നെ...



ഇതാണു ഗ്യാലറി, വലതു വശത്തെ ഭിത്തിയാണു ജലസംഭരണിയോടു ചേര്‍ന്നു നില്‍ക്കുന്നത്, അധികസമയം ഇതിനകത്തു നില്‍ക്കാന്‍ പറ്റില്ല, ഓക്സിജന്‍ കുറവായതിനാല്‍ ബോധക്ഷയം വരെ സംഭവിക്കാം.



ഇതു കണ്ടോ നല്ല സുന്ദരനൊരു വിള്ളല്‍, ഇത് എയര്‍ ഹോളും മറ്റുമൊന്നുമല്ല, അണക്കെട്ടിന്റെ രണ്ടു പാളികള്‍ ചേര്‍ത്തു വെച്ചിടത്ത്, കാലപ്പഴക്കത്താല്‍ രൂപപ്പെട്ട വിള്ളലാണ്, ഇതു കാണിച്ച് ഡാമിനു ബലക്ഷയമുണ്ടെന്നു പറഞ്ഞാല്‍, അതിക്രമിച്ചു കയറിയതിനു നമ്മളെ പിടിച്ചകത്തിടും എന്നല്ലാതെ ഒരു കാര്യവുമില്ല.



ഇത്തരം വിള്ളലുകളിലൂടെയും എയര്‍ ഹോളിലൂടേയും വരുന്ന ജലം ( സീപേജ് വാട്ടര്‍) അളക്കുന്നതിവിടേയാണ്, ആ കണക്കിന്റെ അടിസ്ഥാനത്തിലാണ് ഡാമിന്റെ ബലക്ഷയം കണക്കാക്കുന്നത്,
യഥാര്‍ത്ഥ അളവെന്താണെന്നു അവന്മാര്‍ക്കുമാത്രമേ അറിയുള്ളൂ, മലയാളീസിനെ അങ്ങോട്ടടുപ്പിക്കാത്തിടത്തോളം കാലം അവര്‍ തരുന്ന കണക്കു വിശ്വസിക്കാനെ തരമുള്ളൂ.
-യാത്ര തുടരുന്നു...

Sunday, December 23, 2007

മുല്ലപ്പെരിയാറിലേയ്ക്കൊരു യാത്ര - 15

അണക്കെട്ടിന്റെ സ്കെച്ചാണിത്, നമ്മളിപ്പോള്‍ മെയിന്‍ ഡാമിന്റെ മുകളിലാണ്, ഇനി ഒരു മണ്‍തിട്ട, സാന്‍ഡ് ഡാമെന്നറിയപ്പെടുന്നു, ശേഷം ബേബി ഡാം, ചെറിയ ഒരു ഡാം - നിയമവിരുദ്ധമായി നിര്‍മ്മിച്ചതാണെന്ന് പറയപ്പെടുന്നു.

ഇതാണ് സാന്‍ഡ് ഡാമിനു മുകള്‍ വശം, ഇതിലൂടെ നടന്ന് ബേബി ഡാമില്‍ കയറാം, അട്ട എപ്പൊ കടിച്ചൂന്ന് ചോദിച്ചാല്‍ മതി !


ഇതാണ് ബേബി ഡാമിനു മുകള്‍ വശം, ബലക്ഷയത്തിനു കുപ്രസിദ്ധിയാര്‍ജ്ജിച്ചത്, ഒരു കയ്യാലയുടെ ബലമേ ഉള്ളൂവെന്ന് വിദഗ്ധര്‍ അടക്കം പറയുന്നു. ഇതിന് ഏതാനും അടി താഴെ നല്ല രീതിയില്‍ ചതുപ്പുണ്ട്, അണക്കെട്ടിനടിയിലൂടെയുള്ള ചോര്‍ച്ചകൊണ്ടാണതെന്നു പറയപ്പെടുന്നു.

ബേബി ഡാമിന്റെ മുന്‍ വശം, ഇങ്ങനെ കാണാന്‍ സാന്‍ഡ് ഡാമിനടുത്തൂടെ താഴേയ്ക്കിറങ്ങണം, കുഴപ്പമെന്താണെന്നു വെച്ചാല്‍ ഇതു ആനത്താരിയാണ്, മീന്‍സ് ആനകളുടെ ഫുട്പാത്, ഈ വഴിയ്ക്ക് മനുഷ്യര്‍ വന്നാല്‍ ചിലപ്പൊള്‍ തട്ടു കിട്ടിയെന്നും വരാം, ചിലപ്പോള്‍ നമ്മള്‍ തിരിച്ചിറങ്ങുമ്പോഴാകും അവര്‍ പിന്നാലെ വന്ന് ആക്രമിക്കുക.




എന്റമ്മോ , ദാണ്ടേ പിന്നാലെ വന്നിരിക്കുന്നു !, ഓടിക്കോ , ഒറ്റയാനാ , പടം പിന്നെയെടുക്കാം , അല്ലേ നമ്മള്‍ പടമാകും !


-യാത്ര തുടരുന്നു...

Saturday, December 15, 2007

മുല്ലപ്പെരിയാറിലേയ്ക്കൊരു യാത്ര - 14

എന്നാ പിന്നെ നടന്നു തുടങ്ങാം, ല്ലേ ?, ഈ പ്രദേശത്ത് നന്നായി കോടയുണ്ട്, നോക്കിയിരിക്കേ മഞ്ഞുവന്നു കാഴച്ച മറയ്ക്കും

ഡാമിനു മുകളില്‍ കാണുന്ന ഒരു സംഭവമാണിത്, 1979 -ല്‍ ഡാമിനു ബലക്ഷയമുണ്ടെന്ന് വിദഗ്ദ കണ്ടെത്തലിനെ തുടര്‍ന്ന് പുതിയ ഒരണക്കെട്ട് നിര്‍മ്മിക്കാനുള്ള പ്രാരംഭ നടപടികള്‍ തുടങ്ങിയതായിരുന്നു, എന്നാല്‍ പിന്നീട് തമിഴ്നാടതില്‍ നിന്നു പിന്നോട്ട് പോകുകയും ഡാം ബലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തു, അതിനായ് ടണ്‍ കണക്കിനു സിമന്റ് ഉപയോഗിക്കുകയും പോരാഞ്ഞു ഡാമില്‍ കമ്പികള്‍ ഇറക്കുകയും ചെയ്തു ( കേബിള്‍ ആങ്കറിങ്), അത്തരത്തില്‍ ഇറക്കിയ കമ്പികളില്‍ ചിലതാണിവ, ഇപ്പോള്‍ ഡാമിന്റെ 40 % സിമന്റാണ്, അതിലാണ് ഡാം നില നില്‍ക്കുന്നത്.

പെരിയാര്‍ ജലാശയത്തിന്റെ ഡാമിനു മുകളില്‍ നിന്നുമുള്ള ദൃശ്യം, സന്ധ്യാസമയത്ത് ഈ ജലാശയം കാണുന്നത് ഒരനുഭവം തന്നെയാണ്.



ഡാമിന്റെ മറുവശത്തുകാണുന്നത് കാടാണ്, പെരിയാര്‍ ടൈഗര്‍ റിസര്‍വ്വ്, ഡാമിലൂടെ വരുന്ന സീപേജ് വെള്ളം (ഒരു തരം ചോര്‍ച്ച തന്നെ) ഇവിടുത്തെ വന്യജീവികളുടെ കുടിവെള്ളം കൂടിയാണ്.


നോക്കൂ, ഡാമിനു തൊട്ടു താഴെ സീപേജ് വെള്ളത്തില്‍ നീരാടാന്‍ എത്തിയ കാട്ടുപോത്തിന്‍ കൂട്ടത്തെ കണ്ടോ !





Thursday, December 13, 2007

മുല്ലപ്പെരിയാറിലേയ്ക്കൊരു യാത്ര - 13

പടം എടുക്കേണ്ടവര്‍ സെക്യൂരിറ്റികള്‍ കാണുന്നതിനു മുന്‍പ് വേഗം എടുത്തോളൂ, മൊബൈലിലെങ്കില്‍ മൊബൈലില്‍

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ മുകള്‍ ദൃശ്യം


അണക്കെട്ടിന്റെ പിന്‍ വശം, ആനകളും കാട്ടുപോത്തുകളും ഇവിടെ ലാവിഷായി ഉണ്ട്



ഇനി അണക്കെട്ടിന്റെ മുകളിലൂടെ ഒന്നു നടക്കാം

.......യാത്ര തുടരുന്നു


Monday, December 3, 2007

മുല്ലപ്പെരിയാറിലേയ്ക്കൊരു യാത്ര - 12

ഇതാണു ഡാമിന്റെ മുഖം, നിര്‍മ്മാണത്തില്‍ പങ്കെടുത്ത എല്ലാ ബ്രിട്ടിഷ് ഉദ്യോഗസ്ഥരുടേയും പേരുകള്‍ ഇതില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഡാമിനു എപ്പോഴും പോലിസ് കാവലുണ്ടാകും, കേരളപോലീസിനാണു ഡ്യൂട്ടി, അതുകൊണ്ട് എല്ലാ വാര്‍ത്തകളും കേരളത്തിനു കിട്ടും, അതൊഴിവാക്കാന്‍ കെ.പി. യെ ഒഴിവാക്കി കേന്ദ്ര ഏജന്‍സിയേയോ മറ്റോ ഏല്‍പ്പിക്കാന്‍ തമിഴര്‍ കുറേ ശ്രമിച്ചതാ, നടന്നില്ല, ഇങ്ങോട്ടേയ്ക്കു ഡ്യൂട്ടി കിട്ടുന്നത് മുജ്ജന്മത്തിലെ കര്‍മ്മദോശം കൊണ്ടാണെന്നു പോലീസന്മാര്‍ അടക്കം പറയുന്നു.
ഡാമിന്റെ തറക്കല്ല്, 1895 ല്‍ സ്ഥാപിച്ചത് !


Sunday, December 2, 2007

മുല്ലപ്പ്പെരിയാറിലേയ്ക്കൊരു യാത്ര - 11


ഡാമിലേയ്യ്ക്കു കയറിച്ചെല്ലുമ്പോള്‍ ആദ്യം കാണുന്ന കാഴ്ച്ച, ഈ മൂപ്പരെ പേരാണു ‘ജെ. ബെന്നി ക്വിക്ക്’, ബ്രിട്ടീഷുകാരുടെ മദ്രാസ് ഗവണ്മെന്റിനു കീഴില്‍ ജോലിചെയ്തീരുന്ന ഈ എഞ്ചിനീയര്‍ തമിഴ്നാട്ടിലെ ചില ജില്ല കളിലെ രൂക്ഷമായ ജലക്ഷാമത്തിനു പരിഹാരം കാണാന്‍ ശ്രമിക്കുകയും ഈ അണക്കെട്ടിന്റെ സാധ്യത കണ്ടെത്തുകയും ചെയ്തു, ‍ഈ ഡാമിന്റെ നിര്‍മ്മാണചുമതലയും അദ്ദേഹത്തിനായിരുന്നു എന്നും പറയപ്പെടുന്നു, ഇക്കാലത്തു പോലും എത്തിപ്പെടാന്‍ ബുദ്ധിമുട്ടുള്ള, ഘോരവനത്തിനകത്തു സ്ഥിതി ചെയ്യുന്ന, ഈയിടത്തില്‍ 100 വര്‍ഷങ്ങള്‍ക്കു മുമ്പിവര്‍ പെരിയാറിനു അണകെട്ടാന്‍ ആരംഭിച്ചു !, എന്നാല്‍ വ്യാപകമായ മനുഷ്യ / സ്വത്തുനാശത്തിലായിരുന്നു അതു കലാശിച്ചത്, തുടര്‍ന്ന് ബ്രിട്ടിഷ് സര്‍ക്കാര്‍ ആ നിര്‍മ്മാണത്തില്‍ നിന്നു പിന്തിരിഞ്ഞു, എന്നാല്‍ ശ്രീമാന്‍ ബെന്നിക്വിക്ക് പിന്തിരിഞ്ഞില്ല, ഇംഗ്ലണ്ടില്‍ അദ്ദേഹത്തിനുണ്ടായിരുന്ന മുഴുവന്‍ ആസ്തികളും വിറ്റ് അദ്ദേഹം ഡാമിന്റെ അണക്കെട്ട് സ്വന്തം ഉത്തരവാദിത്വത്തില്‍ ആരംഭിച്ചു, അതിന്റെ കണക്കറിഞ്ഞ ലോകവിവരമുള്ള എന്റെ ചില സുഹൃത്തുക്കള്‍ പറഞ്ഞത് ആ തുക ഇന്നും ഇമ്മിണി വെല്യ ഒന്നാണെന്നാണ്, പൊതുനിര്‍മ്മാണങ്ങളില്‍ വെട്ടിപ്പു നടത്തി സ്വന്തം ആസ്തികൂട്ടുന്ന ഇന്നിന്റെ നേതാക്കള്‍ക്കു സ്വന്തം സ്വത്തുവകകള്‍ വിറ്റ് അന്യദേശത്തെ ജനങ്ങള്‍ക്കുവേണ്ടി റിസ്കെടുത്ത ആ വിദേശി ഒരു മണ്ടനായിരിക്കാം, എന്തായാലും അദ്ദേഹത്തിന്റെ ഇച്ഛാ ശക്തിക്കുമുന്‍പില്‍ പെരിയാറും കടുവകളും കട്ടാനകളും തോറ്റു, ഡാമുയര്‍ന്നു, അന്നത്തെ സാങ്കേതിക വിദ്യയില്‍ ചുണ്ണാമ്പും ശര്‍ക്കരയും ചേര്‍ന്ന ഒരു മിശ്രിതമായിരുന്നു നിര്‍മ്മാണത്തിനുപയോഗിച്ചിരുന്നത്, അതു സൂക്ഷിച്ചിരുന്ന അറകളും നിര്‍മ്മാണത്തിനിടയില്‍ മരണപ്പെട്ട / കൊല്ലപ്പെട്ട തൊഴിലാളികളുടെ ശവകുടീരങ്ങളും ഇപ്പോഴും അവിടെയുണ്ടു- കാട്ടിനുള്ളില്‍ - കാട്ടാനകളുടെ വികൃതികള്‍ അതിജീവിച്ച്, വിഷപ്പാമ്പുകളുടെ യുണൈറ്റഡ് സ്റ്റേറ്റ്സ് ആയി, പുതുമുറയിലെ മടിയന്മാരെ പരിഹസിച്ച്, ഇപ്പോഴും അവ തലയുയര്‍ത്തി നില്‍ക്കുന്നു.
വീജയകരമായി പണിപൂര്‍ത്തിയാക്കിയപ്പോള്‍ ബി.ക്വിക്കിന്റെ നിര്‍മ്മാണത്തെ പ്രകീര്‍ത്തിച്ച് ബ്രിട്ടീഷ് ഗവണ്മെന്റ് അദ്ദേഹത്തിനു ചിലവായതെല്ലാം തിരിച്ചുകൊടുക്കുകയും ചെയ്തു, അദ്ദേഹത്തിന്റെ ആ റിസ്കെടുക്കലിന്റെ മഹത്ത്വം തിരിച്ചറിയണമെങ്കില്‍ കുമിളിയില്‍ നിന്ന് ലോവര്‍ ക്യാമ്പ് വഴി തമിഴ്നാട്ടിലേയ്ക്കു പോകണം, അഞ്ചു ജില്ലകള്‍, തൊഴില്‍ കൃഷി മാത്രം, വഴിനീളെ നിരന്നു നില്‍ക്കുന്ന പഴം പച്ചക്കറി തോട്ടങ്ങള്‍, ഇതിനെല്ലാം കാരണം ഈ ജലം മാത്രം, അതിനാ‍ല്‍ ബെന്നിക്വിക്ക് അവര്‍ക്കു ദൈവമാണ്, ഒരു മനുഷ്യന്റെ പ്രവൃത്തി നൂറുവര്‍ഷമായി അഞ്ചു ജില്ലകളില്‍ പരന്നു കിടക്കുന്ന ജനങ്ങളുടെ ജീവന്‍ നിലനിര്‍ത്തുന്നു, ഒരു മനുഷ്യ ജന്മം കൊണ്ടു അതില്‍ കൂടുതലെന്തു നേടാന്‍ !